കോഴിക്കോട്: തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഖത്തറിലെ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നതായി പ്രവാസി വ്യവസായി എംടികെ അഹമ്മദ്. ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ ഒരാൾക്കും പണം കൊടുക്കാനില്ല. സംഘത്തിൽ ഉണ്ടായിരുന്നവർ മുഖംമൂടി ധരിച്ചതിനാൽ ആരാണെന്ന് തിരിച്ചറിയാനായില്ല അദ്ദേഹം പറഞ്ഞു. ‘തടവിൽ പാർപ്പിച്ച സ്‌ഥലത്തുനിന്ന് കുറേ ദൂരം വാഹനത്തിൽ സഞ്ചരിച്ച ശേഷമാണ് രാമനാട്ടുകരയിൽ ഉപേക്ഷിച്ചത്. ബോസ് വിടാൻ പറഞ്ഞെന്നും അതിനാൽ വിട്ടയക്കുകയാണെന്നും പറഞ്ഞു. അഞ്ഞൂറ് രൂപയും കൈയിൽ തന്നു’- അഹമ്മദ് വിശദീകരിച്ചു.
ശനിയാഴ്‌ച പ്രഭാത നമസ്‌കാരത്തിനായി പള്ളിയിൽ പോകുന്നതിനിടെയാണ് നാദാപുരം തൂണേരിയിൽ നിന്നും അഹമ്മദിനെ അജ്‌ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലെത്തിയ സംഘം അഹമ്മദിന്റെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി കാറിനകത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു.
പിന്നാലെ കൈകാലുകൾ കെട്ടിയിടുകയും കണ്ണ് കെട്ടുകയും ചെയ്‌തു. ഇതിനുശേഷം നടന്ന കാര്യങ്ങൾ വലിയ ഓർമയില്ലെന്നാണ് അഹമ്മദ് പറയുന്നത്. പിന്നീട് ഒരിടത്ത് ഒരു മുറിയിലിട്ട് അടച്ചിട്ടു. ഭക്ഷണം നൽകിയ സംഘം ഇടക്ക് അവർ പറയുന്ന രീതിയിൽ ചിലർക്ക് സന്ദേശങ്ങൾ അയക്കാൻ ആവശ്യപ്പെട്ടതായും അഹമ്മദ് പറഞ്ഞു.
അഹമ്മദിനെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ 60 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശവും ലഭിച്ചിരുന്നു. എന്നാൽ ഇന്ന് കാറിൽ രാമനാട്ടുകരയിൽ എത്തിച്ച ഇദ്ദേഹത്തെ, തട്ടിക്കൊണ്ടുപോയ സംഘം കാറിൽ നിന്ന് ഇറക്കി വിട്ട ശേഷം കടന്നു കളയുക ആയിരുന്നു.
അതേസമയം, അഹമ്മദ് തിരികെ എത്തിയെങ്കിലും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Read Also: അടക്കകൃഷി; കായ്‌കൾ നശിക്കുന്നു, വില സർവകാല റെക്കോർഡിൽ