വയനാട് : ജില്ലയിൽ മഞ്ഞളിപ്പ്, മഹാളി എന്നീ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും അടക്കയുടെ വില കുതിച്ചുയരുന്നു. ക്വിന്റലിന് 17,500 രൂപയാണ് നിലവിൽ പൈങ്ങ(മൂപ്പെത്താത്ത അടക്ക)യുടെ വില. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിതെന്ന് കർഷകർ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്വിന്റലിന് 12,500 രൂപയാണ് പൈങ്ങക്ക് ലഭിച്ചിരുന്നത്.
അടക്കയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അടക്ക സീസൺ ആകുമ്പോഴേക്കും കിലോക്ക് 300 മുതൽ 350 രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാലമായതിനെ തുടർന്ന് കേരളത്തിലേക്കുള്ള അടക്കയുടെ ഇറക്കുമതി നിലച്ചിരുന്നു. ഒപ്പം തന്നെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടക്കയുടെ ആവശ്യം കൂടി വരികയും ചെയ്‌തതോടെയാണ് വലിയ രീതിയിലുള്ള വില വർധന ഇത്തവണ ഉണ്ടായിരിക്കുന്നത്.
വാഴക്കുല, ഇഞ്ചി, കുരുമുളക്, കാപ്പി എന്നിവയുടെ ഒക്കെ വിലയിടിവ് കർഷകർക്ക് ദുരിതം സമ്മാനിച്ചപ്പോൾ അടക്കയുടെ വില വർധനയാണ് അവർക്ക് തുണയാകുന്നത്. അതേസമയം തന്നെ കഴിഞ്ഞ 2 വർഷങ്ങളിലായി പെയ്‌ത കനത്ത മഴയെ തുടർന്ന് കമുകിൻ തോട്ടങ്ങളിൽ രോഗവ്യാപനം വലിയ രീതിയിൽ വർധിച്ചിരുന്നു. കൂടാതെ ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പെയ്‌ത കനത്ത മഴ മൂലം കായ്‌കൾ പിടിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ അവ കൊഴിഞ്ഞു നശിക്കാൻ തുടങ്ങിയിരുന്നു. ജില്ലയിൽ അടക്ക കൃഷിയിൽ ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴാണ് വലിയ രീതിയിലുള്ള വിലവർധന തുടരുന്നത്.
Read also : ആയുഷ് വകുപ്പിലെ 68.64 കോടിയുടെ 30 പദ്ധതികൾ നാടിന് സമർപ്പിച്ചു