തിരുവനന്തപുരം: സംസ്‌ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയായാണ് പദ്ധതികളുടെ ഉൽഘാടനം നിർവഹിച്ചത്. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉള്‍പ്പെടെ 68.64 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതോടെ തുടക്കമായത്.
കോവിഡ് പ്രതിരോധ രംഗത്തും പോസ്‌റ്റ് കോവിഡ് പരിചരണ രംഗത്തും ആയുഷ് വകുപ്പ് വലിയ സേവനമാണ് നല്‍കിയതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ആയുഷ് മേഖലയുടെ വികസനത്തിനും, ബിരുദാനന്തര ബിരുദ പഠനം, ഗവേഷണം എന്നിവക്കും ഈ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ഹോംകോ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം ഉൽഘാടനം ചെയ്‌തു. അന്താരാഷ്‌ട്ര ഗുണനിലവാരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പുതിയ മെഷിനറികളും ഉള്‍പ്പെടുത്തി പുതിയ ഫാക്‌ടറി തുടങ്ങാന്‍ ഈ സര്‍ക്കാര്‍ 52.88 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 18.29 കോടി രൂപയുടെ ഫാക്‌ടറി കെട്ടിടമാണ് പൂര്‍ത്തീകരിച്ച് ഉൽഘാടനം ചെയ്‌തത്. പുതിയ ഫാക്‌ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്‌ജമാകുന്നതോടു കൂടി വിദേശ കയറ്റുമതി വര്‍ധിക്കും.
മന്ത്രിമാരായ ഡോ. ടിഎം തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, എകെ ബാലന്‍, അഡ്വ. കെ രാജു, പി തിലോത്തമന്‍, വിഎസ് സുനില്‍ കുമാര്‍, കെ കൃഷ്‍ണൻകുട്ടി, ചീഫ് വിപ്പ് കെ രാജന്‍, എംഎല്‍എമാരായ വി ജോയ്, റോഷി അഗസ്‌റ്റിന്‍, എം സ്വരാജ്, ആന്‍സലന്‍, സികെ ഹരീന്ദ്രന്‍, വിഎസ് ശിവകുമാര്‍, സി ദിവാകരന്‍, എപി അനില്‍കുമാര്‍, ബി സത്യന്‍, ഒ രാജഗോപാല്‍ എന്നിവര്‍ വിവിധ ആശുപത്രികളില്‍ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read also: ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്