കാസർഗോഡ്: തൊഴിലാളികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പ്ളാന്റേഷൻ കോർപറേഷന്റെ ചീമേനി എസ്‌റ്റേറ്റിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. എസ്‌റ്റേറ്റിലെ പശുക്കളെ മറ്റൊരു എസ്‌റ്റേറ്റിലേക്ക് മാറ്റുന്നത് തടയാൻ ശ്രമിച്ച നാല് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തത്. തോട്ടം വൈവിധ്യത്തിന്റെ ഭാഗമായി എസ്‌റ്റേറ്റിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
ഇതിന്റെ ഭാഗമായി നാലോളം പശുക്കളും തൊഴുത്തും ചീമേനിയിൽ ഉണ്ടായിരുന്നു. പശുക്കളെ മറ്റൊരു എസ്‌റ്റേറ്റിലേക്ക് കൊണ്ടുപോകാൻ അധികൃതർ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് പശുക്കളെ കൊണ്ടുപോയത്. ഇതേ തുടർന്ന് സിഐടിയു, എൻഐടിയുസി സംഘടനകളുടെ യൂണിറ്റ് ഭാരവാഹികളായ നാലുപേരെ സസ്‌പെൻഡ് ചെയ്‌തു.
പശുക്കളെ മാറ്റാനുള്ള തീരുമാനം എംഡിയുടേതാണെന്നാണ് എസ്‌റ്റേറ്റ് മാനേജർ പറയുന്നത്. കൂടാതെ, ജോലി എടുക്കേണ്ട സമയത്ത് കോർപറേഷൻ നടപടിയെ തടയാൻ ശ്രമിച്ച തൊഴിലാളികൾക്ക് എതിരെയാണ് നടപടി എടുത്തതെന്നും മാനേജർ പറഞ്ഞു. അതേസമയം, ന്യായമായ കാരണം ഇല്ലാതെ സസ്‌പെൻഡ് ചെയ്‌ത തൊഴിലാളികളെ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് സമരസമിതിടെ തീരുമാനം.
Most Read: കോവിഡ്; നിയന്ത്രണങ്ങൾ നാളെയറിയാം, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം