കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.
‘രാജ്യം കൊള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കും,’ ടിക്കായത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എംഎസ്‌പിയിൽ വിളകൾ വാങ്ങുന്നില്ലെന്ന് ജനങ്ങളോട് പറയാൻ തങ്ങൾ നന്ദിഗ്രാമിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ തീപാറുന്ന പോരാട്ടത്തിനാണ് നന്ദിഗ്രാം സാക്ഷ്യം വഹിക്കുക. തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ മുൻ മന്ത്രി സുവേന്ദു അധികാരിയെയാണ് മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ നേരിടുക. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു അധികാരി ബിജെപിയിൽ ചേർന്നത്. മണ്ഡലത്തിൽ നിന്ന് 50,000 വോട്ടുകൾക്ക് ബിജെപി മമതയെ പരാജയപ്പെടുത്തുമെന്ന് അധികാരി നേരത്തെ പറഞ്ഞിരുന്നു.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളായാണ് പശ്‌ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ.
അതേസമയം കേന്ദ്രസർക്കാർ പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യാതിർത്തിയിൽ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. കഴിഞ്ഞ വർഷം നവംബർ 26 മുതലാണ് ഡെൽഹിയിലെ വിവിധ അതിർത്തികളിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധിക്കുന്നത്.
Read Also: മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്