കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട് ചെയ്‌തു.
മമതക്ക് നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്ന് വ്യക്‌തമാക്കിയ പ്രത്യേക നിരീക്ഷകര്‍ സംഭവം നടക്കുമ്പോള്‍ മമത പോലീസിന് നടുവിലായിരുന്നുവെന്നും വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായക് എന്നിവര്‍ ബംഗാളിലെ നന്ദിഗ്രാമിലെ അപകട സ്‌ഥലത്ത് പരിശോധന നടത്തിയിരുന്നു.
നേരത്തെ മമതക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന ഉണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ബുധനാഴ്‍ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും മമതക്ക് വീണ് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മനഃപൂര്‍വം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. അപകടത്തിൽ ഇടതുകാലിനും തോളിനും കൈത്തണ്ടക്കും കഴുത്തിനും മമതക്ക് പരുക്കേറ്റിരുന്നു.
Kerala News: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത