ടോക്കിയോ: ജപ്പാനിൽ രണ്ടു സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏഴുപേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സ് വക്‌താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ഹെലികോപ്‌ടറുകളും തകർന്നതായാണ് നിഗമനമെന്ന് ജപ്പാൻ പ്രതിരോധമന്ത്രി മിനോരു കിഹാര പറഞ്ഞു. ‘അപകട കാരണം ഇപ്പോഴും വ്യക്‌തമല്ല. ഹെലികോപ്‌ടറുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഹെലികോപ്‌ടറുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം. ഫ്‌ളൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പടെ പരിശോധിക്കുകയാണ്’- പ്രതിരോധമന്ത്രി പറഞ്ഞു.
ടോറിഷിമ ദ്വീപിൽ നിന്ന് രാത്രി 10.38ന് ആണ് ഒരു ഹെലികോപ്‌ടറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടത്. ഒരു മിനിറ്റിന് ശേഷം ഈ ഹെലികോപ്‌ടറിൽ നിന്ന് അടിയന്തിര സിഗ്‌നൽ ലഭിച്ചു. ഏകദേശം 25 മിനിറ്റിന് ശേഷം, രാത്രി 11.04ഓടെ രണ്ടാമത്തെ ഹെലികോപ്‌ടറുമായുള്ള ആശയവിനിമയം അതേ പ്രദേശത്ത് നഷ്‌ടപ്പെട്ടു.
Most Read| നിമിഷപ്രിയയെ കാണാൻ അമ്മ യെമനിൽ എത്തി; മോചനത്തിനായുള്ള ചർച്ചകൾ ഉടൻ