ന്യൂഡെൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ജപ്പാനിലെ വാകയാമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിഷിദയ്ക്ക് നേരെ അക്രമിയെറിഞ്ഞ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചിരുന്നു. ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം.
”എന്റെ സുഹൃത്ത് ഫുമിയോ കിഷിദ പങ്കെടുത്ത ജപ്പാനിലെ വാകയാമയിലെ പൊതുയോഗത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ചരീതിയില്‍ തുടരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു” -നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തത് ഇങ്ങിനെയായിരുന്നു.
ജപ്പാൻ പ്രധാനമന്ത്രി പൊതുവേദിയിലെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വലിയ സ്ഫോടന ശബ്‌ദം കേട്ടതെന്നും നേതാവിന് നേരെ സ്‌മോക് / പൈപ്പ് ബോംബ് എറിഞ്ഞെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉപരിസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രസംഗത്തിനിടെ വെടിയേറ്റ് മരിച്ചത്.
റിപ്പോര്‍ട്ട് അനുസരിച്ച്, പ്രദേശത്ത് സ്‌ഫോടനത്തിന് സമാനമായ ശബ്‌ദം ഉണ്ടായിരുന്നു. സംഭവ സ്‌ഥലത്ത് നിന്നും കിഷിദയെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ ജാപ്പനീസ് നഗരത്തിലെ ഒരു മൽസ്യബന്ധന തുറമുഖം പരിശോധിച്ചതിന് ശേഷം കിഷിദ തന്റെ പ്രസംഗം ആരംഭിക്കാന്‍ പോകുന്നതിനിടെയാണ് സംഭവമെന്നും റിപ്പോർട്ടുകൾ പറയുന്നു.
MOST READ: മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്