മാനന്തവാടി: ക്ഷീര കർഷകരെ ആശങ്കയിലാക്കിയ പശുക്കളിലെ വൈറസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ലംപി സ്‌കിൻ ഡിസീസ് എന്ന ചർമ രോഗമാണ് പശുക്കളിൽ വ്യാപകമായി പടർന്നു പിടിച്ചത്. കഴിഞ്ഞ 9 മാസങ്ങളായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രോഗം സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്, പ്രതിരോധ കുത്തിവെപ്പ് നൽകിയാണ് രോഗ വ്യാപനം തടഞ്ഞത്. ഇതിനോടകം ജില്ലയിലെ 1150 പശുക്കൾക്ക് ആണ് രോഗം ബാധിച്ചത്.
ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പശുക്കൾ, പോത്ത് എന്നിവയിൽ നിന്നാണ് ജില്ലയിലേക്ക് രോഗം എത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ കാട്ടികുളം, മുത്തങ്ങ ചെക്‌പോസ്‌റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ അസുഖമുണ്ടെന്ന് തിരിച്ചറിയുന്ന മൃഗങ്ങളെ തിരിച്ചയക്കും. പ്രതിരോധ കുത്തിവെപ്പ് നൽകിയതിനാൽ ഇനി രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.
തൊഴുത്തിൽ ഈച്ച, കൊതുക് എന്നിവ വളരുന്നത് തടയാനുള്ള മരുന്ന് തളിക്കണം. രോഗം വന്ന പശുവിനെ പുറത്തേക്ക് കൊണ്ടുപോകരുത്. പശുക്കളിൽ രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Also Read: ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; മാതാവിന് ജാമ്യമില്ല