തലശ്ശേരി: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊക്കിൾപൊടി ബന്ധം മറന്ന പൈശാചികതയെ ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (22)യുടെ ജാമ്യഹരജി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എം തുഷാർ തള്ളിയത്.
പ്രത്യേക സാഹചര്യത്തിൽ പ്രതി ശരണ്യ കസ്‌റ്റഡിയിൽ തന്നെ വിചാരണ നേരിടണമെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ കേസ് നടപടികളെ ഇത് ബാധിക്കുമെന്നുമാണ് അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സികെ രാമചന്ദ്രൻ കോടതിയെ ബോധിപ്പിച്ചത്.
2020 ഫെബ്രുവരി 17നായിരുന്നു സംഭവം. തയ്യിൽ കടപ്പുറത്ത് കരിങ്കല്ലുകൾക്ക് ഇടയിലാണ് ശരണ്യയുടെ മകൻ വിയാന്റെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവ് പ്രണവിനൊപ്പം കിടന്നുറന്നുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോയി കടൽഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മരണം ഉറപ്പിക്കാനായി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് റിപ്പോർട്.
പ്രേരണാക്കുറ്റത്തിന് അറസ്‌റ്റിലായ കാമുകൻ നിധിൻ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. 2020 മെയ് 18നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അറസ്‌റ്റിലായ ദിവസം മുതൽ കഴിഞ്ഞ 14 മാസമായി കണ്ണൂർ വനിതാ ജയിലിലാണ് ശരണ്യ. കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊല്ലാനും മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിന്റെ മേൽ ചുമത്താനുമായിരുന്നു ശരണ്യയുടെ നീക്കം.
Read also: കെകെ രമയുടെ പോസ്‌റ്ററുകളിൽ തല വെട്ടി മാറ്റി; പരാതിയുമായി ആർഎംപി