ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ എംപി സ്വാതി മലിവാൾ നടത്തിയ ആരോപണങ്ങൾ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആംആദ്‌മി പാർട്ടി. സ്വാതിയെ ബിജെപിയാണ് കെജ്‌രിവാളിന്റെ വസതിയിലേക്ക് അയച്ചത്. കെജ്‌രിവാളിന്റെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു സ്വാതിയുടെ ചുമതലയെന്നും ഡെൽഹി വിദ്യാഭ്യാസ മന്ത്രിയും എഎപി നേതാവുമായ അതിഷി മർലേന ആരോപിച്ചു.
‘മേയ് 13ന് മുൻകൂട്ടി അറിയിക്കാതെയും അപ്പോയ്‌ൻമെന്റ് എടുക്കാതെയുമാണ് അവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ആ സമയം മുഖ്യമന്ത്രി അവിടെ ഇല്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്‌ഥാന രഹിതവുമാണ്. ഇത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അവർക്ക് പരിക്കേറ്റിട്ടില്ല’- അതിഷി മർലേന വ്യക്‌തമാക്കി.
‘കെജ്‌രിവാളിനെ കാണാൻ കഴിയാതിരുന്നതോടെ അദ്ദേഹത്തിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. എന്നാൽ, ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലെ ഡ്രോയിങ് റൂമിലെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. സ്വാതിയുടെ നുണകളെല്ലാം ഈ വീഡിയോയിൽ ഒറ്റയടിക്ക് പൊളിയുന്നുണ്ട്’- അതിഷി മർലേന ചൂണ്ടിക്കാട്ടി.
‘തന്നെ ക്രൂരമായി മർദ്ദിച്ചെന്നും തലയിൽ മുറിവുണ്ടാക്കി എന്നുമാണ് അവർ ഡെൽഹി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ, പുറത്തുവന്ന വീഡിയോകളിൽ നിന്ന് അവർ പറയുന്നതിൽ നേർ വിപരീതമാണ് സത്യമെന്ന് മനസിലാക്കാം. ഡ്രോയിങ് റൂമിലിരുന്ന് സുരക്ഷാ ഉദ്യോഗസ്‌ഥരെ സ്വാതി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് നമുക്ക് കാണാനാവുന്നത്. അവർക്ക് പരിക്കേറ്റിട്ടില്ല. അവരുടെ വസ്‌ത്രം കീറിയിട്ടില്ല. പകരം അവർ പോലീസുകാരെയും ബൈഭവ് കുമാറിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു’- അതിഷി മർലേന കൂട്ടിച്ചേർത്തു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!







































