ന്യൂഡെൽഹി: പാർട്ടിക്കെതിരെയും മുൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച അജയ് മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആംആദ്‌മി പാർട്ടി (എഎപി).
ഫെബ്രുവരിയിൽ ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ഡെൽഹി മുഖ്യമന്ത്രി അതിഷി, എഎപിയുടെ രാജ്യസഭാ എംപി സഞ്‌ജയ് സിങ് എന്നിവർ ആരോപിച്ചു.
”ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന് കോൺഗ്രസ് ഉറപ്പാക്കുകയാണ്. അജയ് മാക്കൻ ബിജെപിയുടെ സ്‌ക്രിപ്റ്റ് വായിച്ച് പ്രസ്‌താവനകൾ നടത്തുന്നു. ബിജെപിയുടെ നിർദ്ദേശം അനുസരിച്ച് എഎപി നേതാക്കളെ ലക്ഷ്യമിടുന്നു. ഇന്നലെ എല്ലാ പരിധികളും ലംഘിച്ച് ഞങ്ങളുടെ നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ദേശവിരുദ്ധനെന്ന് വിളിച്ചു. കോൺഗ്രസോ മാക്കനോ ഇതുവരെ ഏതെങ്കിലും ബിജെപി നേതാവിനെ ദേശവിരുദ്ധനെന്ന് വിളിച്ചിട്ടുണ്ടോ”- സഞ്‌ജയ് സിങ് ചോദിച്ചു.
2013ൽ 40 ദിവസത്തെ കെജ്‌രിവാൾ സർക്കാരിനെ പിന്തുണച്ചതാണ് ദേശീയ തലസ്‌ഥാനത്ത് പാർട്ടി ദുർബലമാകാനുള്ള പ്രധാന കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം അജയ് മാക്കൻ പറഞ്ഞത്. ഡെൽഹിയിൽ എഎപി സർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കുന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ വിമർശനം.
രാജ്യം കണ്ട ഏറ്റവും വലിയ ചതിയനാണ് അരവിന്ദ് കെജ്‌രിവാളെന്നും അജയ് മാക്കൻ വിമർശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിയുമായുള്ള സഖ്യം അബദ്ധമായി പോയെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു പിഴവായിരുന്നു കെജ്‌രിവാളുമായുള്ള സഖ്യം. അത് ഇനിയെങ്കിലും തിരുത്തപ്പെടണമെന്നും അജയ് മാക്കൻ ആവശ്യപ്പെട്ടിരുന്നു.
Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ