ന്യൂഡെൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി. എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സംഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി സഖ്യം വിടുന്നത്. ഇനി ഒറ്റയ്‌ക്ക് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എഎപി വ്യക്‌തമാക്കി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഈ വർഷം ആദ്യം നടന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യമില്ലാതെയാണ് മൽസരിച്ചത്.
”യഥാർഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്‌ട്രീയമായി പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. നാട്ടുകാർക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുവർക്കും താൽപര്യമില്ല”- എഎപി നേതാവ് അനുരാഗ് ധണ്ട എക്‌സിൽ കുറിച്ചു.
പ്രതിപക്ഷ പാർട്ടികൾക്ക് 20 സീറ്റുകൾ ഉറപ്പാക്കുന്നതിൽ എഎപി തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടന്നും ധണ്ട കൂട്ടിച്ചേർത്തു. എല്ലാ സംസ്‌ഥാന തിരഞ്ഞെടുപ്പുകളിലും ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് പിന്നീട് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ ധണ്ട പറഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മൽസരിക്കും. രാജ്യത്തിന് ഏറ്റവും നല്ലത് എന്താണോ അതിനെ അടിസ്‌ഥാനമാക്കി പാർട്ടി എംപിമാർ പ്രതിപക്ഷത്തിന്റെ നിലപാടിനെ പിന്തുണയ്‌ക്കുമെന്നും അനുരാഗ് ധണ്ട പറഞ്ഞു.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി