കൊച്ചി: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും മുടങ്ങി. കൂട്ട അവധിയെടുത്ത ജീവനക്കാർ തിരികെയെത്താത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം.
കണ്ണൂരിൽ നിന്ന് പുലർച്ചെ മുതലുള്ള അഞ്ചു സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്ന് രണ്ടു സർവീസുകൾ റദ്ദാക്കി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്‌ക്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള ആറു സർവീസുകളാണ് റദ്ദാക്കിയത്.
റാസൽഖൈമ, ദുബായ്, കുവൈത്ത്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെയുള്ള ദമാം, മസ്‌ക്കറ്റ് സർവീസുകൾ പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസിലെ സമരം പ്രവാസികൾക്ക് അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്.
മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനയും തമ്മിൽ ഡെൽഹിയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.
കൂട്ടമായി മെഡിക്കൽ അവധിയെടുത്ത ജീവനക്കാർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങിയെങ്കിലും സർവീസ് പഴയരീതിയിലേക്ക് എത്തിയിട്ടില്ല. സർവീസുകൾ സാധാരണ നിലയിലേക്കെത്താൻ രണ്ടു ദിവസമെങ്കിലും സമയമെടുക്കുമെന്നാണ് വിവരം.
Most Read| സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല; മേഖലാ നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി