ന്യൂഡെൽഹി: ലോക്‌സഭയിൽ കൊമ്പുകോർത്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു ഇരുവരുടെയും വിമർശനങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് ഇപ്പോഴും സ്വന്തം ദേശീയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച് അഖിലേഷ് യാദവിന്റെ പരാമർശം. തൊട്ടുപിന്നാലെ അഖിലേഷിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തി.
”അഖിലേഷ് ജി ഒരു പുഞ്ചിരിയോടെയാണ് തന്റെ പരാമർശം നടത്തിയത്. അതിനാൽ ഞാനും അതേ രീതിയിൽ പ്രതികരിക്കും. ഈ സഭയിൽ നമ്മുടെ എതിർവശത്തുള്ള പാർട്ടികളെല്ലാം 5 കുടുംബാംഗങ്ങളിൽ നിന്നാണ് ദേശീയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്. ഒട്ടും കാലതാമസമുണ്ടാകില്ല. എന്നാൽ, ഞങ്ങളുടെ പാർട്ടിയിൽ, 12-13 കോടി അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പ്രക്രിയ നടത്തേണ്ടതുണ്ട്. അതിനാൽ സ്വാഭാവികമായും ഇതിന് സമയമെടുക്കും”- അമിത് ഷാ പറഞ്ഞു.
2019ലാണ് ബിജെപിയുടെ വർക്കിങ് പ്രസിഡണ്ടായി നിലവിലെ അധ്യക്ഷൻ ജെപി നദ്ദ ചുമതലയേറ്റത്. 2020 ജനുവരിയോടെ അമിത് ഷായുടെ പിൻഗാമിയായി പാർട്ടി അധ്യക്ഷനായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നദ്ദയുടെ കാലാവധി 2024 ജൂൺ വരെ നീട്ടിയിരുന്നു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂരിപക്ഷം സംസ്‌ഥാനങ്ങളിലും പുതിയ അധ്യക്ഷൻമാർ ചുമതലയേറ്റിട്ടുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!