ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിൽ നിന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമെന്ന് എഫ്‌ഐആർ. ഏഴ് തവണ ബൈഭവ് കുമാർ എംപിയുടെ കരണത്തടിച്ചു. നെഞ്ചിലും ഇടുപ്പിലും വയറ്റിലും ചവിട്ടി. കെജ്‌രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പോലീസിന് നൽകിയ മൊഴിയിൽ സ്വാതി പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് സ്വാതി കെജ്‌രിവാളിന്റെ വസതിയിലെത്തിയത്. കെജ്‌രിവാളിനെ കാത്ത് സ്വീകരണ മുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേക്ക് വന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു.
സ്വീകരണ മുറിയുടെ തന്നെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നു. മർദ്ദിക്കരുതെന്ന് പറഞ്ഞപ്പോൾ ബൈഭവ് മർദ്ദനം തുടരുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന മറ്റു ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്‌തമാക്കുന്നു. സംഭവത്തിൽ മജിസ്‌ട്രേറ്റിന് മുമ്പാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.
ബൈഭവ് കുമാർ നിലവിൽ പഞ്ചാബിലാണ്. കേസിൽ മുൻകൂർ ജാമ്യം തേടി ഇയാൾ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. അതിനിടെ, ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബൈഭവ് കുമാറിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയതായാണ് സൂചന. കേസിൽ അന്വേഷണ സംഘം വിപുലീകരിച്ച പോലീസ് കെജ്‌രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചു.
സംഭവത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് ഒരു വനിതാ പാർലമെന്റ് അംഗത്തിന് നേരെ മോശമായ പെരുമാറ്റമുണ്ടായിട്ടും കെജ്‌രിവാൾ നിശബ്‌ദനായിരുന്നുവെന്ന് മഹിളാ മോർച്ച ഡെൽഹി ഘടകം അധ്യക്ഷ റിച്ച പാണ്ഡെ പറഞ്ഞു. സംഭവം നടക്കുമ്പോൾ സുനിത കെജ്‌രിവാൾ എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്