ന്യൂഡെൽഹി: മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമ വിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ളിക് പ്രോസിക്യൂട്ടർ തീരുമാനിച്ചതെന്ന് കേരളം ഹരജിയിൽ വിശദീകരിച്ചിട്ടുണ്ട്.
സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശാണ് ഹരജി സമർപ്പിച്ചത്. വി ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സികെ സദാശിവൻ, കെ അജിത് എന്നിവർ നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
നിയമസഭക്കുള്ളിൽ നടന്ന കയ്യാങ്കളിയിൽ സ്പീക്കറുടെ മുൻകൂർ അനുമതി ഇല്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് അന്നത്തെ നിയമസഭ സെക്രട്ടറി കേസ് നൽകിയതെന്നും കേരളം ഹരജിയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ചയാണ് ഹർജി പരിഗണിക്കുന്നത്.
Read Also: സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല; മന്ത്രി എംവി ഗോവിന്ദൻ








































