തിരുവനന്തപുരം: തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. തമിഴ്‌നാട്ടിലെ നാമക്കലിൽ കുമാരപാളയത്ത് വെച്ചാണ് സംഘത്തെ പിടികൂടിയത്. എടിഎമ്മിൽ നിന്ന് മോഷ്‌ടിച്ച പണവുമായി സംഘം കണ്ടെയ്‌നറിൽ യാത്ര ചെയ്യുകയായിരുന്നു.
തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ചാ സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പോലീസുകാരനും പരിക്കേറ്റു. മോഷണസംഘം സഞ്ചരിച്ച കണ്ടെയ്‌നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പോലീസ് കണ്ടെയ്‌നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എടിഎമ്മിൽ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. തൃശൂരിലെ വിവിധയിടങ്ങളിൽ ഇന്ന് പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ ആയിരുന്നു കൊള്ള. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് മോഷണം നടന്നതെന്നാണ് സംഭവം.
കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്ത് നിന്ന് 30 ലക്ഷം, കോലഴിയിൽ നിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്. വെള്ള കാറിൽ സംഘമെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മോഷണത്തെ തുടർന്ന് തൃശൂരിലെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
Most Read| സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും