തൃശൂർ: ജില്ലയിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ്, കാൺപൂർ സ്വദേശികളായ നാലു പേരാണ് അറസ്‌റ്റിലായത്. തൃശൂർ ഈസ്‌റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എടിഎമ്മിൽ കൃത്രിമം കാട്ടിയാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവിലാണ് തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടിയത്.
വിവിധ ബാങ്കുകളുടെ 104ഓളം എടിഎം കാർഡുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ആദ്യം സ്വന്തം എടിഎം കാർഡ് ഉപയോഗിച്ച് പണം സാധാരണ രീതിയിൽ പിൻവലിക്കും. പണം പുറത്തേക്ക് വരുമ്പോൾ എടിഎമ്മിന്റെ സെൻസറിൽ കൃത്രിമം കാണിച്ച് പണം പിൻവലിച്ചതായുള്ള തെളിവ് ഇല്ലാതാക്കും. ഇതിന് ശേഷം മോഷ്‌ടാക്കള്‍ ബാങ്കിന്റെ കസ്‌റ്റമർ കെയറിലേക്ക് ബന്ധപ്പെടും. ഇടപാടിൽ പ്രശ്‌നമുള്ളതിനാൽ ബാങ്ക് പണം തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.
ഇങ്ങനെ നിരവധി അക്കൗണ്ടുകൾ തുടങ്ങി ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു. ഓരോ തവണയും പരമാവധി തുക പിൻവലിക്കുകയും ചെയ്യും. അവധി ദിവസങ്ങൾക്ക് മുൻപാണ് കൂടുതൽ തട്ടിപ്പുകളും നടത്തിയിട്ടുള്ളത്. കേരളത്തിന് പുറത്തും വിവിധ ഇടങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച റിപ്പോർട്.
Most Read: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണെന്ന് പറഞ്ഞിട്ടില്ല; സല്‍മാന്‍ ഖുര്‍ഷിദ്