ന്യൂഡെല്‍ഹി: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണ് എന്നത് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അതേസമയം ഇവ രണ്ടും തമ്മിൽ സാമ്യത ഉണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ഖുര്‍ഷിദ് വ്യക്‌തമാക്കി. അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകത്തിൽ ഹിന്ദുത്വവും ഐഎസ്ഐഎസും തമ്മിൽ സാമ്യത ഉണ്ടെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സല്‍മാന്‍ അദ്ദേഹത്തിന്റെ പ്രതികരണം.
”ഐഎസും ബോക്കോ ഹറാമും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നു, എന്നാല്‍ ഒരു ഇസ്‌ലാമിക അനുയായികളും അതിനെ എതിര്‍ത്തിട്ടില്ല. ഐഎസും ഹിന്ദുത്വവും ഒന്നാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അവ സമാനമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ ഹിന്ദുമതത്തിന്റെ ശത്രുക്കളാണ്, അവര്‍ സത്യം പുറത്തുവരുമെന്ന് ഭയപ്പെടുന്നു, അവരുടെ സത്യം വെളിപ്പെടുത്തുന്ന ഏത് പുസ്‍തകവും അവര്‍ നിരോധിക്കും, അദ്ദേഹം പറഞ്ഞു.
താന്‍ കല്‍ക്കിധാം സന്ദര്‍ശിക്കുകയാണെന്നും ഏതെങ്കിലും മതവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ താന്‍ ഇവിടെ വരുമായിരുന്നില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകനാണ് ഖുര്‍ഷിദിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്‌റ്റ് ഇസ്‌ലാം ഗ്രൂപ്പുകളായ ഐഎസ്ഐഎസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് പുസ്‍തകത്തില്‍ പരാമർശിക്കുന്നത്. ബിജെപിയും പുസ്‍തകത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഖുര്‍ഷിദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഹിന്ദു ജനങ്ങളോട് ബഹുമാനം ഉണ്ടെങ്കിൽ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
Read also: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി