മലപ്പുറം: തിരൂരിൽ എടിഎം കവർച്ചാ ശ്രമം. തിരൂർ മുളങ്കുന്നത്തുകാവ് ശാഖയിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. പണം നഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ പത്ര ഏജന്റാണ് കവർച്ചാ ശ്രമം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് അസി.കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തുറക്കാനുള്ള ശ്രമം നടത്തിയത്. പണം പിൻവലിക്കാൻ എത്തിയ പത്ര ഏജന്റിന് കൗണ്ടറിനുള്ളിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടു. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും കണ്ടതോടെ സംശയത്തിന് ഇടയാക്കി. തുടർന്ന് ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, സിസിടിവി പരിശോധിച്ച പൊലീസിന് മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറയിൽ സ്‌പ്രേ അടിച്ച് മോഷ്‌ടാവ് കേടുവരുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇന്നോവ കാറിലാണ് മോഷ്‌ടാവ് എത്തിയത്. ഹെൽമറ്റും റെയിൻ കോട്ടും മാസ്‌കും ധരിച്ചാണ് ഇയാൾ കൗണ്ടറിൽ കയറിയത്. ഏകദേശം അഞ്ച് മിനിറ്റോളം ഇയാൾ മോഷണ ശ്രമം നടത്തിയതിന് ശേഷമാണ് തിരികെ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായതായി പോലീസ് അറിയിച്ചു. അതേസമയം, ഗ്യാസ് കട്ടർ ഉപയോഗത്തിനിടെ സമീപമുള്ള വേസ്‌റ്റ് ബക്കറ്റിൽ ഉണ്ടായിരുന്ന കടലാസുകൾക്ക് തീ പിടിച്ചതാണ് മോഷ്‌ടാവ് പിന്തിരിയാൻ കാരണമായതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
Most Read: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി