ന്യൂഡെൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പൊലീസിന് മുന്നിൽ ഹാജരായ ആശിഷ് മിശ്രയെ മറ്റുവഴികൾ ഇല്ലാത്തത് കൊണ്ട് പോലീസ് അറസ്‌റ്റ് ചെയ്‌തതായി രേഖപ്പെടുത്തി. വിഡിയോയിൽ ചിത്രീകരിച്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ്.
കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി രണ്ടുപേരെ സംഭവസ്‌ഥലത്തു കൊല്ലുകയും 7 പേർ തുടർ സംഭവങ്ങളിലും കൊല്ലപ്പെട്ട കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയുടെ അറസ്‌റ്റ് നടന്നത്. ഇന്നലെ രാവിലെ 10.30നാണ് ആശിഷിനെ ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചത്.
യുപി പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ കൊലപാതകം ഉൾപ്പെടെ 6 ഗുരുതര കുറ്റങ്ങളാണ് ആശിഷിനെതിരെ ചുമത്തിയത്. ആദ്യസമൻസ് നാലുദിവസം മുൻപ് പോലീസ് നൽകിയിരുന്നു എങ്കിലും ഹാജരായിരുന്നില്ല. പിന്നീട്, കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും സുപ്രീം കോടതി അതൃപ്‌തി അറിയിച്ചതിനു പിന്നാലെയാണ് ശനിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷിന് രണ്ടാം സമൻസ് അയച്ചത്. തുടർന്നാണ് ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.
ചോദ്യംചെയ്യലിൽ, കർഷകരെ കാറിടിച്ച സമയത്ത് സ്‌ഥലത്തുണ്ടായിരുന്നില്ല, ഗുസ്‌തി മൽസരം നടക്കുന്ന സ്‌ഥലത്ത് ആയിരുന്നു എന്നിങ്ങനെയുള്ള മുൻ അവകാശവാദങ്ങളും ഇത് സ്‌ഥിരീകരിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, കേസ് എടുത്തതിനു ശേഷം താങ്കൾ എവിടെപ്പോയി? ഫോൺ ഓഫായിരുന്നത് എന്തുകൊണ്ട്? ആരെയൊക്കെ കണ്ടു, സാക്ഷികളെ ആരെയെങ്കിലും കണ്ടോ? വാഹനത്തിൽ ആരൊക്കെ ഉണ്ടായിരുന്നു? തുടങ്ങിയ അന്വേഷണ ഉദ്യോഗസ്‌ഥരുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ആശിഷിൽ നിന്നുണ്ടായില്ല. വീഡിയോ ചിത്രീകരണം നടക്കുന്ന ചോദ്യം ചെയ്യൽ രീതി ആയതുകൊണ്ട് മറ്റുവഴികൾ ഇല്ലാതെ, പൊലീസ് അറസ്‌റ്റിന് നിർബന്ധിതരായി.
Most Read: ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്