ലക്‌നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ജില്ലാ പ്രസിഡണ്ട് ദില്‍ബാഗ് സിംഗിന് നേരെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറില്‍ വെടിവെച്ച് നിര്‍ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രിയാണ് ദില്‍ബാഗ് സിംഗിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ടാ റോഡില്‍ വെച്ചായിരുന്നു ആക്രമണം.
വാഹനത്തിന്റെ ചില്ലുകള്‍ തല്ലിപൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വെടിയുതിര്‍ത്തത്. ഡ്രൈവറുടെ സീറ്റിന് പിന്നിലായി കുനിഞ്ഞ് ഇരുന്നതുകൊണ്ടാണ് വെടികൊള്ളാതെ രക്ഷപ്പെട്ടതെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു. ലഖിംപൂര്‍ കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിംഗ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്‌ഥലത്ത് ഫോറന്‍സിക് പരിശോധനയും നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ കേസാണ് ലഖിംപുര്‍ കൂട്ടക്കൊല കേസ്. 2021 ഒക്‌ടോബറിലായിരുന്നു കൂട്ടക്കൊല നടന്നത്.
Read Also: ഉമർ ഖാലിദിന്റെ പ്രസംഗം ഭീകര പ്രവർത്തനമല്ല; ഡെൽഹി ഹൈക്കോടതി