ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്‌ത കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാദ്ധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയത്. കൂടാതെ ഒരാഴ്‌ചക്കകം കീഴടങ്ങണമെന്ന് ആശിഷ് മിശ്രക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. 2020 ഒക്‌ടോബർ മൂന്നാം തീയതിയാണ് ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയത്. സംഭവത്തിൽ 4 കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും, 3 ബിജെപി നേതാക്കളും മരിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് കേസിൽ അറസ്‌റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് ജാമ്യം അനുവദിക്കുകയും ചെയ്‌തു. എന്നാൽ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യു.പി സര്‍ക്കാരിന് കത്തെഴുതി. ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാര്‍ ജെയിനും ശുപാര്‍ശ ചെയ്‌തിരുന്നു. അപ്പീല്‍ നല്‍കാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ചില്‍ നിന്ന് വിമര്‍ശനവും നേരിട്ടിരുന്നു.
Read also: മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 മരണം