ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജയിൽ മോചിതനായി. 279 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആശിഷ് മിശ്ര പുറത്തിറങ്ങുന്നത്. രണ്ടു ദിവസം മുൻപ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയെങ്കിലും ഇന്നാണ് ആശിഷ് മിശ്രയെ മോചിപ്പിക്കാനുള്ള ഉത്തരവ് ജയിൽ സൂപ്രണ്ടിന് ലഭിച്ചത്.
എട്ട് ആഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാണ് സുപ്രീം കോടതി ഉത്തരവ്. വിടുതൽ ഉത്തരവ് ലഭിച്ചതിന് ശേഷം ജയിലിന്റെ പിൻവാതിലിലൂടെയാണ് ആശിഷ് മിശ്ര പുറത്തിറങ്ങുന്നത്. ബുധനാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ ഉത്തർപ്രദേശിലും ഡെൽഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രക്ക് തങ്ങാനാകില്ലെന്നും ഒരാഴ്‌ചക്കകം യുപി വിടണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ജാമ്യകാലയളവിൽ മിശ്ര പാസ്‌പോർട്ട് സറണ്ടർ ചെയ്യണം. പുതിയ സ്‌ഥലത്തിന്റെ അധികാര പരിധിയിലുള്ള പോലീസ് സ്‌റ്റേഷനിൽ ഹാജർ രേഖപ്പെടുത്തുകയും വേണം. സാക്ഷികളെ സ്വാധീനിക്കുകയോ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
2020 ഒക്‌ടോബർ മൂന്നാം തീയതിയാണ് ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയത്. സംഭവത്തിൽ 4 കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും, 3 ബിജെപി നേതാക്കളും മരിക്കുകയും ചെയ്‌തിരുന്നു.
Most Read: രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് കേന്ദ്ര സർക്കാർ രാഷ്‌ട്രീയം കളിക്കുന്നത്; കെ സുധാകരൻ