തിരുവനന്തപുരം: കശ്‌മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ ബിജെപിയുടെ ഗൂഢനീക്കമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ചാണ് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്‌ട്രീയം കളിക്കുന്നത്. അതീവ സുരക്ഷ വേണ്ട മേഖലയാണ് കശ്‌മീർ താഴ്‌വര. എന്നാൽ, ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ജോഡോ യാത്രക്ക് നൽകിയിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ പിൻവലിച്ചതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
”സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനെ പിൻവലിച്ചത് ഭാരത് ജോഡോ യാത്ര അട്ടിമറിക്കാനാണ്. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ബാഹ്യയിടപെടൽ ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമില്ല. മതിയായ സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിൻവലിക്കാനുണ്ടായ സാഹചര്യം എന്തെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യൻ ജനതയോട് തുറന്ന് പറയണമെന്നും” സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, ജോഡോ യാത്രക്ക് സുരക്ഷ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നാളെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി നാളെ വൈകുന്നേരം നാല് മണിക്ക് മണ്ഡലം തലത്തിൽ പൊതുസമ്മേളനവും സർവ്വമത പ്രാർഥനയും സംഘടിപ്പിക്കുമെന്നും സുധാകരൻ വ്യക്‌തമാക്കി.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ”സിആർപിഎഫിനെ യാത്രയിൽ നിന്ന് പിൻവലിച്ചത് മുന്നറിയിപ്പ് ഇല്ലാതെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. യാത്രയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ് പെട്ടെന്ന് അപ്രത്യക്ഷമായി. കൂട്ടമായെത്തിയ ജനത്തെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ജോഡോ യാത്ര നിർത്താൻ തീരുമാനിച്ചതെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.
Most Read: ‘ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം’; സർക്കാർ ഇടപെടൽ വേണ്ട- സുപ്രീം കോടതി