ലഖ്‌നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ അമേഠിയിൽ കോൺഗ്രസ് സ്‌ഥാനാർഥിയാക്കണമെന്നാണ് പോസ്‌റ്ററിലെ ആവശ്യം. ഗിരിഗഞ്ചിലെ കോൺഗ്രസ് ഓഫീസിന് പുറത്താണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ, മണ്ഡലത്തിൽ മൽസരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച് റോബർട്ട് വാദ്ര രംഗത്തെത്തിയിരുന്നു. ജനം തന്റെ സ്‌ഥാനാർഥിത്വം ആവശ്യപ്പെടുന്നുവെന്നാണ് റോബർട്ട് വാദ്ര പറഞ്ഞത്. രാഹുൽ ഗാന്ധിയെ അമേഠിയിൽ സ്‌ഥാനാർഥിയാക്കാൻ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം ബിജെപി സ്‌ഥാനാർഥി സ്‌മൃതി ഇറാനി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് റോബർട്ട് വാദ്രയെ സ്‌ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്‌മൃതി ഇറാനിയാണ് രാഹുലിനെ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്‌ഥാനാർഥി രാഹുലായിരുന്നു.
സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്‌ജയ് ഗാന്ധിയും അമേഠിയിൽ എംപിമാരായിരുന്നു. വയനാട്ടിൽ സ്‌ഥാനാർഥിയായ രാഹുൽ പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിലും മൽസരിക്കുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്