ന്യൂഡെൽഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ആഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിന് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ക്ഷേത്ര ഭരണം വിശ്വാസത്തിന്റെ ഭാഗമാണ്. ക്ഷേത്ര ഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു.
ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചാണ് ആന്ധ്രാ സർക്കാരിന്റെ ഹരജി പരിഗണിച്ചത്. എന്നാൽ, സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. എന്തിനാണ് സർക്കാർ ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നതെന്നാണ് ആന്ധ്രാ സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിരഞ്‌ജൻ റെഡ്‌ഢിയോട് സുപ്രീം കോടതി ആരാഞ്ഞത്.
തമിഴ്‌നാട്ടിലുള്ള ആഹോബിലം മഠത്തിന്റെ ക്ഷേത്രം ആന്ധ്രായിലാണ് സ്‌ഥിതി ചെയ്യുന്നത്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്രാ സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം ആണെന്നായിരുന്നു ആന്ധ്രാ ഹൈക്കോടതിയുടെ വിധി.
മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രായിലും ആയതിനാൽ ക്ഷേത്ര ഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്‌ടമാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ആഹോബിലം മഠത്തിനു വേണ്ടി സീനിയർ അഭിഭാഷകൻ സതീഷ് പ്രസരൻ, അഭിഭാഷകരായ സി ശ്രീധരൻ, പിബി സുരേഷ്, വിപിൻ നായർ എന്നിവർ ഹാജരായി. എന്നാൽ, ഈ ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.
Most Read: സുരക്ഷാ വീഴ്‌ച; ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു