ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. യാത്ര കശ്‌മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. സുരക്ഷാ ഭീഷണിയെ തുടർന്നാണ് യാത്ര നിർത്തിയതെന്ന് കോൺഗ്രസ് അറിയിച്ചു. ജമ്മു കശ്‌മീരിലെ ബനിഹാലിലാണ് യാത്ര നിർത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷം യാത്ര പുനരാരംഭിക്കും.
ജമ്മുവിലെ ബനിഹാലിൽ ജനക്കൂട്ടം യാത്രയിലേക്ക് ഇരച്ചു കയറിയെന്നും, പോലീസ് നിഷ്‌ക്രിയമെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ആരോപിച്ചു. സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുൽ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നുവെന്നും കെസി വേണുഗോപാൽ വ്യക്‌തമാക്കി.
ഇന്ന് രാവിലെയാണ് ജോഡോ യാത്ര ബനിഹാലിൽ ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഉൾപ്പടെ വൻ ജനക്കൂട്ടമാണ് യാത്രക്കൊപ്പം അണിനിരന്നത്. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ടുമായ ഒമർ അബ്‌ദുല്ലയും യാത്രക്കൊപ്പം ചേർന്നിരുന്നു. ജോഡോ യാത്ര ഈ മാസം 30ന് സമാപിക്കാൻ ഇരിക്കേയാണ് താൽക്കാലികമായി നിർത്തിയത്.
Most Read: ലൈസൻസ് റദ്ദാക്കിയാൽ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ല; ആരോഗ്യമന്ത്രി