മലപ്പുറം: മലബാർ മേഖലയിലെ തുടർപഠന അവസര നിഷേധത്തിനെതിരെ തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്. സംഘടനയുടെ ഡിവിഷൻ കേന്ദ്രങ്ങളിലാണ് ‘തെരുവ് പഠനം‘ സംഘടിപ്പിച്ചത്.
Related: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്
SSLC പരീക്ഷയിൽ ഏറ്റുവുമധികം വിദ്യാർഥികൾ തുടർപഠനത്തിന് അർഹത നേടിയ മലപ്പുറം ജില്ല ഉൾപ്പെടെയുള്ള മലബാർ മേഖലയോട് കാണിക്കുന്ന അനാസ്‌ഥക്കെതിരെ ആയിരുന്നു എസ്‌എസ്‌എഫിന്റെ വേറിട്ട സമരമുറ.
പ്ളസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും മികച്ച മാർക്കോടെ ഉപരിപഠന അർഹത നേടിയ ജില്ലയിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സർക്കാർ മേഖലയിൽ അവസരമില്ലാതെ പുറത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ‘പൊതു വിദ്യാഭ്യാസം; വിദ്യാർഥികളുടെ അവകാശം’ എന്ന ശീർഷകത്തിൽ പ്രതിഷേധ പഠനം തെരുവിൽ സംഘടിപ്പിച്ചത്.
കൊട്ടിഘോഷിക്കുന്ന കേരള വിദ്യാഭ്യാസ മാതൃകയെ ചോദ്യം ചെയ്യുന്നതാണ് നിലവിലെ സാഹചര്യം. ഉയർന്നഗ്രേഡ് നേടിയിട്ടും കേരളത്തിലെ 1.95 ലക്ഷം വിദ്യാർഥികൾക്ക് പൊതുവിദ്യാലയം അപ്രാപ്യമായിരിക്കുന്നു. ജില്ലയിൽ മാത്രം 16,222 വിദ്യാർഥികൾക്ക് തുടർപഠന അവസരമില്ല. ഇതിന് പുറമെയാണ് വിഷയങ്ങളും വിദ്യാലയങ്ങളും താൽപര്യപൂർവം തിരഞ്ഞടുക്കാനുള്ള അവസരമില്ലായ്‌മയും. അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയിൽ പുലരുക; എസ്‌എസ്‌എഫ് പത്രകുറിപ്പിൽ വിശദീകരിച്ചു.
Related: ജില്ലയിലെ ഉന്നതപഠനം; പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്
വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠന അവസരം ഭരണകൂടം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് സമരം ആവശ്യപ്പെട്ടു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന വിദ്യാർഥികൾക്ക് വേണ്ടി പൊതുസമൂഹം ഒന്നിച്ച് ശബ്‌ദം മുഴക്കണമെന്ന് എസ്‌എസ്‌എഫ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ 23 ഡിവിഷൻ കേന്ദ്രങ്ങളിലാണ് ‘തെരുവ് പഠനം’ പ്രതിഷേധമായി സംഘടിപ്പിച്ചത്.
Most Read: ‘മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേരുകൾ പറയാൻ നിർബന്ധിച്ചു’; ആരോപണത്തിൽ ഉറച്ച് സന്ദീപ് നായർ