നിലമ്പൂർ: മലയോര മേഖലകളിൽ ഉൾപ്പെടെ ജില്ലയിലെ ഉപരിപഠന രംഗത്തുള്ള കുറവുകൾ പരിഹരിക്കാൻ പ്രായോഗിക മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരണം. സർക്കാറിന് ബാധ്യത വരാത്ത വിധം തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ പ്രഥമ അലോട്ടുമെന്റ് സമയത്ത് തന്നെ മലപ്പുറം ജില്ലയിലേക്ക് മാറ്റണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ടു.
തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ ജില്ലയിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലേക്ക് മാറ്റിയാൽ ഒരുപരിധിവരെ ജില്ലക്കത് ആശ്വാസമാകും –കമ്മിറ്റി പ്രതിനിധികൾ മന്ത്രിയോട് വിശദീകരിച്ചു.
സംസ്‌ഥാന കായിക വഖഫ് ഹജ്‌ജ് കാര്യമന്ത്രിയായ വി അബ്‌ദുറഹ്‌മാനിലാണ് മലപ്പുറം ജില്ലയുടെ ചുമതല. ഇദ്ദേഹത്തെയാണ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികൾ നേരിൽകണ്ട് ചർച്ച നടത്തിയത്. ജില്ലയിലെ ഉപരിപഠന പ്രശ്‌നങ്ങൾ കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് തുടങ്ങിയ സംഘടനകൾ മുൻപും മന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായിരുന്നു ഇന്നത്തെ ചർച്ച.
ജില്ലയിലെ ആയിരകണക്കിന് വിദ്യാർഥികളും മാതാപിതാക്കളും സംസ്‌ഥാനത്തിന്റെ ഉചിതമായ നടപടികൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പ്രായോഗിക പരിഹാരങ്ങൾ ഉണ്ടായില്ലെങ്കിൽ ഒട്ടനവധി കുട്ടികളെ പുറത്തുപോയി പഠിക്കാൻ അത് പ്രേരിപ്പിക്കും. ഇത് മാതാപിതാക്കളിലും മറ്റും ഉണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ല. ഇത്തരം കാര്യങ്ങൾ അതിന്റെ ആഴത്തിൽ മന്ത്രിക്കും ഭരണകൂടത്തിനും മനസിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ; കൂടികാഴ്‌ചക്ക് ശേഷം മുസ്‌ലിം ജമാഅത്ത് പ്രതിനിധികൾ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, സെക്രട്ടറി കെപി ജമാൽ കരുളായിഎന്നിവരാണ് സംഘടനക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്തത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജമാഅത്ത് പ്രവർത്തകർ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
Most Read: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി; ആശ്വാസം