ന്യൂഡെൽഹി: താലിബാൻ ഭീകരർ പിടിമുറുക്കിയ അഫ്‌ഗാനിസ്‌ഥാനിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി. ഞായറാഴ്‌ച ഉച്ചക്ക് കൃത്യം 12.45നാണ് ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനം പറന്നുപൊങ്ങിയത്. അഫ്‌ഗാനിൽ ഭീകരതയുടെ താണ്ഡവമാടുന്ന മതഭ്രാന്തൻമാരുടെ കൈകളിൽ അകപ്പെടാതെ സ്വന്തം പൗരൻമാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ഇന്ത്യ അയച്ച വിമാനമായിരുന്നു ഇത്.
കൃത്യ സമയത്ത് തന്നെ വിമാനം അഫ്‌ഗാനിൽ എത്തിയെങ്കിലും ഇറങ്ങാൻ അനുമതി ലഭിച്ചില്ല. തലസ്‌ഥാനമായ കാബൂളിലും താലിബാൻ ആധിപത്യം ഉറപ്പിച്ചതോടെ അഫ്‌ഗാനിലെ സ്‌ഥിതിഗതികൾ മാറിമറിഞ്ഞതാണ് കാരണം. രാജ്യത്തിന്റെ പൂർണ നിയന്ത്രണം താലിബാന്റെ കൈകളിലായതോടെ കാബൂൾ എയർ ട്രാഫിക് കൺട്രോൾ റൂമിന് വിവരങ്ങൾ കൈമാറാൻ എയർ ഇന്ത്യ വിമാനത്തിന് കഴിഞ്ഞില്ല. ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാർ ഓഫ് ചെയ്‌തു.
താലിബാന്റെ നിരീക്ഷണത്തിൽ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്‌ഗാന്റെ ആകാശത്ത് വട്ടമിട്ടു. ഒടുവിൽ ആശങ്കക്ക് വിരാമമിട്ട് കാബൂൾ സമയം ഉച്ചക്ക് 1.45ന് വിമാനം സുരക്ഷിതമായി ഇറങ്ങി. 129 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം രാത്രി 8 മണിയോടെയാണ് ഡെൽഹിയിൽ തിരിച്ചെത്തിയത്. അഫ്‌ഗാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവസാന വിമാനമായിരുന്നു ഇത്.
നയതന്ത്ര പ്രതിനിധികളും സുരക്ഷാ ജീവനക്കാരും അടക്കമുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. കാണ്ഡഹാറിലെയും മസർ-ഇ-ഷെരീഫിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ അടച്ചു. കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളിലാണ് ആഴ്‌ചകൾ കൊണ്ട് തിരിച്ചെത്തിച്ചത്.
Also Read: ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ സുരേന്ദ്രനെതിരെ കേസ്