കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ. റാമിന് മുൻകൂർ ജാമ്യമില്ല. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്.
ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്. കേസിലെ ഒന്നാം പ്രതിയാണ് റാം. അതേസമയം, കേസിലെ രണ്ടാം പ്രതി അസോസിയേറ്റ് പ്രൊഫസർ ഡോ. കെടി. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിൻ രാജ് നിരന്തരം അധിക്ഷേപത്തിന് ഇരയായെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻ രാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തു. നിതിൻ മരിച്ച ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്‌റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്‌പദമാണ്.
സ്‌റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻ രാജ് അയച്ച ഓഡിയോ, വാട്‌സ് ആപ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. ഈമാസം പത്തിനാണ് നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
മരണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ലോൺ ആപ്പ് ഇടപാടുകാരെ രണ്ടുദിവസത്തെ പോലീസ് കസ്‌റ്റഡിക്ക് ശേഷം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (3) ഹാജരാക്കി. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്നുപേരെയാണ് അറസ്‌റ്റ് ചെയ്‌തിരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് ഇവരെ സൈബർ പോലീസ് പിടികൂടിയത്.
ഇൻസ്‌റ്റാ ഫണ്ട്‌സ് എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ യുപി സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആൾക്കാർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നുമാണ് എഫ്‌ഐആർ.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































