കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്‌ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഈമാസം പത്തിനാണ് നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് മകൻ ആത്‍മഹത്യ ചെയ്‌തതെന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതി. എന്നാൽ, ലോൺ ആപ്പുകാരുടെ ഭീഷണി നിതിന് ഉണ്ടായിരുന്നതായാണ് വിവരം. ഇതാണോ ആത്‍മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
അസ്വാഭാവിക മരണത്തിനെടുത്ത കേസും അധ്യാപികയുടെ പരാതിയിൽ ലോൺ ആപ്പിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. രണ്ടു കേസും ക്രൈം ബ്രാഞ്ചിന് വിടണമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ്.
അതിനിടെ, അന്വേഷണത്തിൽ ആശങ്ക അറിയിച്ചു നിതിന്റെ കുടുംബം ഡിജിപിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിതിൻ മരിച്ചിട്ട് 18 ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതനായ ഡോ. എംകെ റാമിനെ പിടികൂടാൻ കഴിയാത്തതിൽ കുടുംബം കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. ജാതി അധിക്ഷേപമെന്ന ആരോപണം മറച്ചുവെച്ച് പ്രതികളെ രക്ഷിക്കാൻ പോലീസ് ലോൺ ആപ്പിനെതിരെ കേസെടുത്ത് ഒത്തുകളിക്കുക ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയ ഇയാൾ ജൻമ നാടായ തെലങ്കാനയിലേക്ക് കടന്നെന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതിയായ ഡോ. കെടി. സംഗീത നമ്പ്യാർ കഴിഞ്ഞദിവസം കണ്ണൂർ അസി. പോലീസ് കമ്മീഷണർക്ക് മുന്നിൽ ഹജരായി മൊഴി നൽകിയിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































