കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
52 ദലിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാടും ബസുകൾ തടഞ്ഞു.
അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നുണ്ട്. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ കോട്ടയം തിരുനക്കരയിൽ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി. രാവിലെ എട്ടരവരെ കോഴിക്കോട്, വയനാട് ജില്ലകളെ ഹർത്താൽ ബാധിച്ചിട്ടില്ല.
സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങളും തുറന്നു. കടകമ്പോളങ്ങൾ അടച്ചിട്ടില്ലെന്ന് നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പടെയുള്ള സംഘടനകൾ അറിയിച്ചിരുന്നു.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്തുകോടി രൂപ നഷ്‌ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്‌റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദലിത്-ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
Most Read| പരസ്യപ്രചാരണം അവസാനിച്ചു; ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ





































