മലപ്പുറം: ഹയര്‍ സെക്കണ്ടറി അലോട്ട്മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാർഥികൾ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചതിന് ശേഷം നടത്തിയ അലോട്ട്മെന്റാണിത്. ജില്ലയിലെ വിവിധ സംഘടനകളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള നടപടിക്ക് സര്‍ക്കാര്‍ ഇനിയും മുന്നോട്ട് വരാത്തത് ഖേദകരവും ജില്ലയിലെ വിദ്യാർഥികളെ വേദനിപ്പിക്കുന്നതുമാണ്; കേരള മുസ്‌ലിം ജമാഅത്ത് വ്യക്‌തമാക്കി.
77,837 അപേക്ഷകരില്‍ 30,882 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. 10, 588 സംവരണ സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത് തന്നെ മുന്നോക്ക സംവരണത്തിലെ പിന്നാക്കക്കാര്‍ക്കും മറ്റുമാണ്. പുതിയ ബാച്ചും കോഴ്‌സും അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഒരു നിലക്കും അംഗീകരിക്കാനാകില്ല.
വിഷയം ചർച്ച ചെയ്‌ത യോഗത്തിൽ ജില്ല പ്രസിഡണ്ട് കൂറ്റംമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ കോഡൂര്‍, എംഎന്‍ കുഞ്ഞഹമദ് ഹാജി, സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂര്‍, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പികെഎം ബശീര്‍ പടിക്കല്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ വേങ്ങര എന്നിവർ സംബന്ധിച്ചു.
Most Read: മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ