ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉപയോഗിച്ച് ജയിക്കാൻ ആവില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗം ഗുണം ചെയ്യും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥിതി വ്യത്യസ്‌തമാണെന്ന് യെദിയൂരപ്പ പറഞ്ഞു.
അതേസമയം, അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രി ആകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ദാവൻഗരെയിൽ സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ ഉൽഘാടന സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു യെദിയൂരപ്പ.
മോദിയുടെ പേരുപയോഗിച്ച് തിരഞ്ഞെടുപ്പുകൾ ജയിക്കാൻ സാധിക്കുമെന്ന ചിന്തയിൽ പ്രവർത്തകർ ഇരിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉപതിരഞ്ഞെടുപ്പുകളിൽ പാർടി പരാജയപ്പെട്ടാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിനായി കഠിനാധ്വാനം ചെയ്‌ത് ജയിച്ച് കോൺഗ്രസ് പാർടിയെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് ബിജെപി സംസ്‌ഥാന ക്യാംപ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ലെജിസ്ളേറ്റീവ് കൗൺസിൽ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്. അടിസ്‌ഥാന തലത്തിൽ നിന്നു തന്നെ പാർടിയെ ശക്‌തിപ്പെടുത്തേണ്ടതുണ്ട്. എസ്‌സി, എസ്‌ടി, ഒബിസി മോർച്ചകളെ ശക്‌തിപ്പെടുത്തി കൂടുതൽ സമുദായങ്ങളെ ബിജെപിയുമായി അടുപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: പ്രമേഹത്തിന് വ്യാജമരുന്ന്; ആലപ്പുഴയിൽ ആയുർവേദ സ്‌ഥാപനത്തിന് എതിരെ കേസെടുത്തു