ആലപ്പുഴ: പ്രമേഹത്തിനുള്ള വ്യാജ മരുന്ന് പ്രചരിപ്പിച്ച കേസിൽ ആയുർവേദ സ്‌ഥാപനത്തിനെതിരെ കേസെടുത്തു. കാക്കാഴത്ത് പരബ്രഹ്‌മം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌ഥാപനത്തിന് എതിരെയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. ‘ഡയബറ്റിസ് ക്യുവർ’ എന്ന പേരിലാണ് ഉൽപ്പന്നം പുറത്തിറക്കി വിൽപന നടത്തിയിരുന്നത്. ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കൺട്രോളർ എന്നിവരിൽ നിന്നുള്ള അനുമതി ഈ മരുന്നിന് ലഭ്യമായിരുന്നില്ല.
ഭക്ഷ്യോൽപന്നം എന്ന നിലക്കാണ് ഇത് വിറ്റിരുന്നതെന്ന് സ്‌ഥാപന ഉടമ പറയുന്നു. എന്നാൽ പരസ്യങ്ങളിൽ ഇത് പ്രമേഹം മാറാനുള്ള മരുന്നെന്ന നിലയിലാണ് പ്രചരണം നടത്തിയിരുന്നത്. കോഴ്‌സിന് പതിനായിരം രൂപ വില വരുന്ന മരുന്ന് ആറ് ഡോസ് കഴിച്ചാൽ പ്രമേഹം മാറുമെന്നായിരുന്നു പ്രചരണം. എന്നാൽ മരുന്ന് കഴിച്ചിട്ടും രോഗം മാറാതെ വന്ന ചങ്ങനാശ്ശേരി സ്വദേശി പോലീസിൽ പരാതി നൽകിയിരുന്നു.
സ്‌ഥാപനത്തിന് എതിരെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്‌ഥാപന ഉടമ അമ്പലപ്പുഴ സ്വദേശി ഷൈനിനെ അറസ്‌റ്റ് ചെയ്‌ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മാനേജർക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ സ്‌ഥാപനം അടച്ചുപൂട്ടാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.
ഏതാനും മാസം മുൻപ് ഈ സ്‌ഥാപനത്തിന്റെ ഉൽപന്നമായി കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്‌തത് വിവാദമായിരുന്നു. 5999 രൂപ വില വരുന്ന മരുന്ന് ആയിരം ഡോസാണ് സ്‌ഥാപന ഉടമ സൗജന്യമായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന് കൈമാറിയത്.
വിവാദമായതോടെ ഇത് പിന്നീട് പൊതുജനത്തിന് നൽകാതെ അധികൃതർ പഞ്ചായത്ത് ഓഫിസിൽ ചാക്കിൽ കെട്ടി വെക്കുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും സ്‌ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു.
Read Also: പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ