ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ. അതിനാൽ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ പിഎം കെയേഴ്‌സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ട്രസ്‌റ്റ് സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സിഎജി തയ്യാറാക്കിയ പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പിഎം കെയേഴ്‌സ് ഫണ്ട് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനായി പൊതുസ്‌ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹരജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സുതാര്യത ഉറപ്പുവരുത്താനായി ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഭരണഘടനയുടെ 12ആം അനുഛേദം പ്രകാരമുള്ള സ്‌റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പിഎം കെയർ ട്രസ്‌റ്റിനെ കാണാനാവില്ല. അതിനാൽ ഇത് രാഷ്‌ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ലെന്നും അണ്ടർ സെക്രട്ടറി പ്രദീപ് കുമാർ ശ്രീവാസ്‌തവ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താനുമാവില്ല. തന്നെപ്പോലുള്ള ഉദ്യോഗസ്‌ഥർ ഓണറേറിയം വ്യവസ്‌ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭരണഘടനയുടെയോ സംസ്‌ഥാന, കേന്ദ്ര നിയമനിർമ്മാണ സഭകളുടെയോ നിർദ്ദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്.
വ്യക്‌തികളുടെയോ സംഘടനകളുടെയോ സംഭാവനകൾ ഉപയോഗിച്ചാണ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇവർക്ക് നികുതി ഇളവ് നൽകുന്നത് കൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി. ഹരജി സെപ്റ്റംബർ 27ന് വീണ്ടും കോടതി പരിഗണിക്കും.
Read Also: നോക്കുകൂലി നൽകാൻ തയ്യാറായില്ല; കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം