ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരമാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കാണ് പദ്ധതി പ്രയോജനം ചെയ്യുക.
പദ്ധതി പ്രകാരം കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് സഹായം ലഭിക്കും. ഈ കുട്ടികൾക്ക് പാഠപുസ്‌തകങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇത്തരത്തിൽ 10 ലക്ഷം രൂപ വരെ ഓരോ കുട്ടിക്കും നൽകാനാണ് തീരുമാനം.
ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നിവയും ലഭ്യമാക്കും. വിദ്യാഭ്യസ വായ്‌പയും ലഭ്യമാക്കും. പലിശ പിഎം കെയേഴ്‌സിൽ നിന്നും അടക്കും. കഴിഞ്ഞ വർഷം മെയ് 29ന് നേരിട്ടാണ് പിഎം കെയർ പദ്ധതി പ്രഖ്യാപിച്ചത്.
കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്‌തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്‌തമായ നിലനിൽപ്പിന് അവരെ പ്രാപ്‌തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Most Read: വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകും; വി ശിവൻകുട്ടി