തിരുവനന്തപുരം: വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിസി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്‌ഥാനങ്ങൾക്കോ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്‌തമാക്കി. വർഗീയ വിഭജനം ഉന്നംവെച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നതെന്നും പിസി ജോർജിനെ അതിനുള്ള കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാഷ്‌ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പിസി ജോർജ് നിരവധി തവണ ആത്‌മബന്ധം സ്‌ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പിസി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പിണറായി വിജയന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചുവെന്ന പിസി ജോർജിന്റെ പ്രസ്‌താവനക്ക് കൗണ്ട്‌ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അതിനിടെ, വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി പിസി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് പോലീസ് ഹൈക്കോടതിക്ക് റിപ്പോർട് നൽകും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എസി ഓഫിസിൽ ഹാജരാകണം എന്നായിരുന്നു നിർദ്ദേശം.
എന്നാൽ ഇന്ന് തൃക്കാക്കരയിൽ എത്തിയ പിസി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയാണ്. ഇത് ജാമ്യ ഉപാധികളുടെ ലംഘനമാണെന്നാണ് പോലീസ് വാദം. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവില്ലെന്നാണ് പിസി ജോർജ് പോലീസിനെ അറിയിച്ചത്. ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാൻ ആവില്ലെന്ന് അറിയിച്ച പിസി ജോർജ് തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാവും പോലീസ് കോടതിയെ സമീപിക്കുക.
Most Read: വെസ്‌റ്റ് നൈല്‍ ഫീവര്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി