തൃശൂർ: ജില്ലയിൽ വെസ്‌റ്റ് നൈല്‍ ഫീവര്‍ ബാധിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് മുമ്പും വെസ്‌റ്റ് നൈല്‍ ഫീവര്‍ റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈ വർഷം രണ്ടാം തവണയാണ് രോഗം റിപ്പോർട് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗം ബാധിച്ച 80 ശതമാനം പേരിലും ലക്ഷണം ഉണ്ടാകാറില്ല. മരിച്ചയാളുടെ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം തുടങ്ങിയതായും ആരോഗ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. അതേസമയം, രോഗം ബാധിച്ചു മരിച്ച പുത്തൂര്‍ സ്വദേശി ജോബിയുടെ വീട്ടുകാർക്കോ നാട്ടുകാർക്കോ രോഗമില്ലെന്ന് മന്ത്രി കെ രാജൻ തൃശൂരിൽ പറഞ്ഞു. ജോബിയെ ചികിൽസിച്ച തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട് തേടിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്‌റ്റ് നൈല്‍ ഫീവര്‍. ഇതുവരെ ഈ രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. രോഗം മാരകമായാല്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. മാരായ്‌ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്.
Most Read: പിസി ജോർജ് തൃക്കാക്കരയിൽ; ജാമ്യ ഉപാധി ലംഘിച്ചതിന് നടപടിക്ക് ഒരുങ്ങി പോലീസ്