പെരുമ്പാവൂർ: അതിഥി തൊഴിലാളിയായ വ്യാജ ഡോക്‌ടറെ പിടികൂടി പോലീസ്. ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ളാ(34)മിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിൽസയും താമസവും.
നിരവധി അതിഥി തൊഴിലാളികളാണ് ചികിൽസക്കായി ഇവിടെ എത്തിയിരുന്നത്. ഇതിനിടെ ചികിൽസ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഇയാൾ ഗുളിക നൽകുകയും ഡ്രിപ്പ് ഇടുകയും ചെയ്‌തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് വ്യാജഡോക്‌ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്.
തുടർന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ചികിൽസക്കായി എത്തുന്നവർക്ക് ഇയാൾ ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ നൽകിയിരുന്നു. ഇയാളിൽനിന്ന് സ്‌റ്റെതസ്‌കോപ്, സിറിഞ്ചുകൾ, ഗുളികകൾ, ബിപി അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
ഇൻസ്‌പെക്‌ടർ രഞ്‌ജിത്, എസ്ഐമാരായ റിൻസ് എം തോമസ്, ബെർട്ടിൻ തോമസ്, എഎസ്ഐ ബിജു എസ്, സിപിഒമാരായ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Most Read: ‘കടുവ’ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, തടഞ്ഞ് നേതാക്കൾ; സംഘർഷം