കാഞ്ഞിരപ്പള്ളി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കടുവ’യുടെ സെറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്.
ഇതിനിടെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് മാർച്ച് തടഞ്ഞു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ ഉന്തും തളളും ഉണ്ടായി.
കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം സംഘടിപ്പിച്ചത്. സിനിമാതാരം ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. എന്നാൽ പ്രതിക്ഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എംകെ ഷമീർ, കെഎസ്‍യു ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ തടസപ്പെടുത്തുകയായിരുന്നു. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രശ്‌നം നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം സിനിമാ ചിത്രീകരണത്തിന് അനുമതി ഉണ്ടെന്ന് നിർമാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫൻ മാദ്ധ്യമങ്ങളെ അറിയിച്ചു.
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘കടുവ’. 90കളില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥാകൃത്ത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി എന്നീ സ്‌ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
Most Read: അനുവാദമില്ലാതെ വെള്ളമെടുത്തു; ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു