ബെംഗളൂരു: ബിജെപി നേതാവ് യെദിയൂരപ്പയുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രഹസ്യ കൂടിക്കാഴ്‌ച നടത്തിയതായി ആരോപണം. ജെഡിഎസ് നേതാവ് കുമാര സ്വാമിയാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി ഇരുവരും കൂടിക്കാഴ്‌ച നടത്തിയെന്നാണ് കുമാര സ്വാമി പറയുന്നത്.
കർണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വവുമായി യെദിയൂരപ്പ അത്ര നല്ല ബന്ധത്തിലല്ല ഉള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയെന്നാരോപിച്ച് കുമാര സ്വാമി രംഗത്തുവന്നത്. അതേസമയം ആരോപണം തെളിയിച്ചാല്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധരാമയ്യ വ്യക്‌തമാക്കിയത്.
വ്യക്‌തിപരമായോ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ താന്‍ യെദിയൂരപ്പയെ കണ്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. പിന്നാലെ യെദിയൂരപ്പയും കുമാര സ്വാമിയുടെ ആരോപണത്തെ എതിര്‍ത്ത് രംഗത്തുവന്നു. ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോവാൻ തനിക്ക് സാധിക്കില്ലെന്നും ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും യെദിയൂരപ്പ പറഞ്ഞു.
Read also: കയ്യിൽ പണമില്ല; ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് അഭിഭാഷകൻ