ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്റെ ജാമ്യ ഹരജിയിൽ നാളെയും വാദം തുടരും. സംഭവം നടക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ല എന്ന് ആര്യന്‍ ഖാന്റെ വക്കീല്‍ അമിത് ദേശായി മുംബൈ കോടതിയെ അറിയിച്ചു. ആര്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആര്യന് ലഹരി മരുന്ന് വാങ്ങാന്‍ പറ്റില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
ഒക്‌ടോബര്‍ 7നാണ് മുംബൈ മജിസ്ട്രേറ്റ് കോടതി ആര്യന്‍ ഖാനെയും മറ്റ് ഏഴ് പേരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടത്. ഒക്‌ടോബര്‍ 8ന് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്‌തിരുന്നു. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ എന്ന ആഡംബര കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 3 ശനിയാഴ്‌ച വൈകിട്ടാണ് എന്‍സിബിയുടെ രഹസ്യ ഓപ്പറേഷനില്‍ പ്രതികളെ പിടികൂടിയത്.
13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവയാണ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തത്. അതേസമയം ആര്യൻ ഖാന്റെ പക്കൽ നിന്നും ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ നേരത്തെ അറിയിച്ചിരുന്നു.
Read also: സവർക്കർ ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് സഹായം നൽകിയ വ്യക്‌തി; ഭൂപേഷ് ബാഗൽ