ഛത്തീസ്‌ഗഢ്: തികഞ്ഞ ദേശിയവാദി ആയിരുന്നു സവര്‍ക്കര്‍ എന്ന രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്‌തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല്‍ പറഞ്ഞു. രാജ്യംവിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് എല്ലാവിധ സഹായവും സവർക്കർ ചെയ്‌ത് കൊടുത്തിരുന്നെന്നും ബാഗല്‍ ചൂണ്ടിക്കാട്ടി.
”സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു, ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തില്‍ അവരെ സഹായിച്ചു. 1925ല്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ദ്വിരാഷ്‍ട്ര സിദ്ധാന്തം ആദ്യമായി നിര്‍ദ്ദേശിച്ചത് സവർക്കറാണ്,” ബാഗല്‍ പറഞ്ഞു. മഹാത്‌മാ ഗാന്ധി വാര്‍ധ ജയിലിലും സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലിലും ആയിരുന്നെന്നും പിന്നെ അവര്‍ എങ്ങനെയാണ് ആശയവിനിമയം നടത്തിയതെന്നും ബാഗൽ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് സവര്‍ക്കറെ പുകഴ്‌ത്തിക്കൊണ്ട് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രംഗത്തെത്തിയത്.
സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സവർക്കർ ഒരു ഫാസിസ്‌റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യാഥാർഥ്യ ബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയ വാദിയുമായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സവർക്കറെന്നും പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
Read also: കാണാതായ മക്കളെ കണ്ടെത്താന്‍ കൈക്കൂലി വാങ്ങി; ഇടപെട്ട് ഹൈക്കോടതി