കൊച്ചി: ഡെൽഹി സ്വദേശികളുടെ കാണാതായ മക്കളെ കണ്ടെത്താന്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി ഇടപെടൽ. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് കോടതി ഇടപെട്ടത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
11 വര്‍ഷം മുന്നേ കൊച്ചിയിലെത്തിയ ദമ്പതിമാരുടെ രണ്ടു പെൺമക്കളെയാണ് കഴിഞ്ഞ ഓഗസ്‌റ്റിൽ കാണാതായത്. ഡെൽഹി സ്വദേശികളായ ഇവർക്ക് അഞ്ച് മക്കളാണ്. മൂത്ത ആണ്‍കുട്ടികള്‍ പിതാവിനൊപ്പം ചെരുപ്പ് കച്ചവടം ചെയ്യുകയാണ്. ഓണ്‍ലൈന്‍ ക്‌ളാസിനായി നല്‍കിയ ഫോണിലൂടെ പരിചയപ്പെട്ട ഒരാളുമായി മൂത്ത പെണ്‍കുട്ടി സൗഹൃദം സ്‌ഥാപിച്ചെന്നും അനുജത്തിയേയും കൂട്ടി ഇവര്‍ വീടുവിട്ടിറങ്ങി എന്നുമാണ് കുടുംബം പറയുന്നത്.
തുടർന്ന് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇരുവരും തീവണ്ടിയില്‍ ഡെൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗം മാതാപിതാക്കള്‍ ഡെല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. പോലീസിന് വേണ്ട വിമാനടിക്കറ്റും മറ്റും നല്‍കിയെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ അപ്പോഴേക്കും ഡെല്‍ഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും സ്വദേശികളായ രണ്ട് പേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. പക്ഷെ സുബൈറെന്ന ഒരാളെ മാത്രം കസ്‌റ്റഡിയിലെടുത്താണ് കേരള പോലീസ് ഡെല്‍ഹിയില്‍ നിന്ന് മടങ്ങിയത്.
മാത്രമല്ല മക്കളെ വിട്ടു നൽകാനും കേരള പോലീസ് തയ്യാറായില്ല. പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചു നല്‍കണമെന്ന് നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ നിര്‍ബന്ധിച്ചു. എന്നാൽ ഇത് എതിര്‍ത്തതോടെ പെണ്‍മക്കളെ വിട്ടുകിട്ടാന്‍ അഞ്ചുലക്ഷം രൂപ തരണമെന്നായി. ഇക്കാര്യം നിരസിച്ചതോടെ ഇനി അഞ്ചുമക്കളെയും കാണില്ലെന്ന് എഎസ്ഐ വെല്ലുവിളിച്ചു എന്നും കുടുംബം പറയുന്നത്.
തുടർന്ന് ഹിന്ദിമാത്രം അറിയാവുന്ന സഹോദരൻമാരെ കൊണ്ട് സഹോദരിമാരെ പീഡിപ്പിച്ചെന്ന കുറ്റം മലയാളത്തില്‍ എഴുതി ഒപ്പിടീപ്പിച്ചു വാങ്ങിയെന്നും മാതാപിതാക്കൾ പറയുന്നു. അതേസമയം സഹോദരൻമാര്‍ പീഡിപ്പിച്ചതുകൊണ്ടാണ് വീടുവിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞതിനാലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്നാണ് പോലീസ് പറയുന്നത്.
Read also: വിധിയിൽ തൃപ്‌തരല്ല; അപ്പീൽ പോകുമെന്ന് ഉത്രയുടെ അമ്മ