പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടി എടുക്കാനാണ് സാധ്യത.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിൽ പത്‌മകുമാറിനോട് പാർട്ടി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ പത്‌മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ കോന്നി എംഎൽഎയുമായ പത്‌മകുമാറിന്റെ അറസ്‌റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു.
സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും പത്‌മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്‌തിട്ടില്ല. കഴിഞ്ഞ ആഴ്‌ച പത്‌മകുമാർ പാർട്ടി അംഗത്വം പുതുക്കിയിരുന്നു. സ്വർണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ സംസ്‌ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്‌ഥാന കമ്മിറ്റി നിലപാടെടുത്തു.
ഇതിന് പിന്നാലെയാണ് സിപിഎം തിരുത്തലിന് തയ്യാറായത്. സംസ്‌ഥാന സമിതിയുടെ ആവശ്യം അനുസരിച്ച് സെക്രട്ടറിയേറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകളാണ് നടത്തിയിരിക്കുന്നത്. എ. പത്‌മകുമാറിനെതിരെയുള്ള നടപടി, പികെ ശ്യാമളയുടെ സ്‌ഥാനാർഥിത്വത്തിൽ വീഴ്‌ച ഏറ്റു പറഞ്ഞു, വെള്ളാപ്പള്ളിക്കെതിരായുള്ള പ്രസ്‌താവന നടത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചു തുടങ്ങിയവയാണ് പ്രധാന തിരുത്തുകൾ.
ശബരിമല ദ്വാരപാലക കേസിലും കട്ടിളപ്പാളികൾ കടത്തിയ കേസിലും പ്രതിയാണ് പത്‌മകുമാർ. കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ രണ്ടു കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 105 ദിവസത്തിന് ശേഷം മാർച്ച് നാലാം തീയതിയാണ് പത്‌മകുമാർ ജയിൽ മോചിതനായത്.
കവർച്ച പത്‌മകുമാറിന്റെ കൂടി അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നത്. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി പത്‌മകുമാറിനുള്ള അടുത്ത ബന്ധം വ്യക്‌തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്‌റ്റും.
Most Read| ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം; കുവൈത്ത് വ്യോമപാത അടച്ചു




































