മലപ്പുറം: ജില്ലയിൽ ഇന്നലെ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത സമ്മേളനം പുറത്തിറക്കിയ രണ്ടു പ്രമേയങ്ങളിൽ ഒന്ന്, വഹാബി മൗദൂദി പ്രസ്‌ഥാനങ്ങളെയും വ്യക്‌തികളെയും ഖാസി, ഖതീബ് സ്‌ഥാനം ഉൾപ്പടെയുള്ള വിശ്വാസ സ്‌ഥാനങ്ങളിൽ നിയമിക്കരുതെന്ന് ആവശ്യപ്പെടുമ്പോൾ മറ്റൊന്ന് മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങളോട് തിരിച്ചറിയാൻ ആവശ്യപ്പെടുന്നതാണ്.
പ്രമേയം ഒന്ന്:
കേരളത്തില്‍ സ്‌ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികള്‍, മദ്രസകള്‍ മുതലായ മതസ്‌ഥാപനങ്ങള്‍ സുന്നികളാല്‍ സ്‌ഥാപിക്കപ്പെട്ടതാണ്. ഇത്തരം സ്‌ഥാപനങ്ങളുടെ കൈകാര്യങ്ങള്‍ നടത്തുവാനോ ഖാസി, ഖതീബ് സ്‌ഥാനം, ഇമാമത്ത്, മുദരിസ് എന്നീ സ്‌ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് അധികാരം. കൈ നെഞ്ചത്ത് വയ്‌ക്കൽ, ഖുതുബ പരിഭാഷ ചെയ്യല്‍, തറാവീഹ് എട്ട് റക്അത്ത് ആക്കൽ, നമസ്‌കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്‌ഥലം വിടല്‍ മുതലായ അനാചാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വഹാബി-മൗദൂദി കക്ഷികള്‍ക്ക് മത ദൃഷ്‌ട്യയിൽ വിശ്വാസപരമായ കാര്യങ്ങളിൽ അവകാശവും അധികാരവും ഇല്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തില്‍ വെക്കാന്‍ പാടില്ലെന്നും 1963 ഡിസംബര്‍ 29ന് പ്രസിഡണ്ട് സ്വദഖതുള്ള മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്‌ത മുശാവറ അംഗീകരിച്ച പ്രമേയം ഈ സമ്മേളനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതായി ഈ യോഗം തീരുമാനിക്കുന്നു.
പ്രമേയം രണ്ട്:
നമ്മുടെ മഹത്തായ രാജ്യം അരക്ഷിതാവസ്‌ഥകളിലൂടെ സഞ്ചരിക്കുന്ന ദയനീയതയാണ് സമകാലിക സാഹചര്യങ്ങളിൽ കാണേണ്ടി വരുന്നത്. രാജ്യത്തെ ഓരോ പൗരനും സമാധാനത്തോടെ ജീവിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നുണ്ടാവണമെന്ന് ഈ പ്രമേയം ആവശ്യപ്പെടുന്നു.
ഭരണഘടനയുടെ ആമുഖം, ഭരണഘടനയുടെ സംഗ്രഹമാണ്. ജനാധിപത്യവും മതേതരത്വവുമടങ്ങുന്ന മൂല്യങ്ങളാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, സമീപകാലത്ത് അത്തരം മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന കാഴ്‌ചകളും വാര്‍ത്തകളുമാണ് കണ്ടുവരുന്നത്.
ന്യൂനപക്ഷ ആരാധനലായങ്ങള്‍ക്കു നേരെയാണ് വര്‍ഗീയവാദികള്‍ വിഷം കലര്‍ത്തിയ ആയുധങ്ങളുമായി പാഞ്ഞടുക്കുന്നത്. ബാബരി മസ്‌ജിദിലും ഗ്യാന്‍വാപിയിലുമൊക്കെ ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദങ്ങള്‍ പുറപ്പെടുവിക്കുന്നതും പിന്നീട്, മുസ്‍ലിം പള്ളികളും മഖാം ശരീഫുകളും ഇവര്‍ തകര്‍ക്കുന്നതും നാം കാണുന്നു.
വിദ്വേഷവും അരിശവും തീരാതെ, ഒരുപാട് മസ്‌ജിദുകളും മസാറുകളും തകര്‍ക്കുമെന്നും ആക്രമിക്കുമെന്നും വെറുപ്പിന്റെ വക്‌താക്കൾ ഉൽഘോഷിക്കുന്നത് ഏറെ ആശങ്കയോടെയാണ് ലോകം കേള്‍ക്കുന്നത്. ഇത്തരം അസഹിഷ്‌ണുത പരത്തുന്ന വിധ്വംസക ശക്‌തികളെ ഭാരതീയ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധിക്കണം.
മതസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊക്കെ അടര്‍ത്തിമാറ്റി, മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
രാജ്യ ശില്‍പികളുടെ സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കേണ്ടത് രാജ്യം ഭരിക്കുന്ന അധികാരികളാണെന്നും മത-ജാതി ഭേദമന്യേ എല്ലാ ഭാരതീയരും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് രാജ്യത്ത് സമാധാനം പുലരുകയുള്ളുവെന്നും ജനമനസുകളില്‍ വിദ്വേഷവും ഭീതിയും പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്ക് കടിഞ്ഞാടിണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
TECH READ | സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ!